കടല്‍ക്കൊലകേസ് : ഇറ്റലിയുടെ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റലിയുടെ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബവും ബോട്ട് ഉടമയും സമ്മതിച്ചുവെന്ന് കേരളം അറിയിച്ചു.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, രാജ്യാന്തര ട്രിബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചിരുന്ന കേരളത്തിന്റെ നിലപാടില്‍ മാറ്റം. പത്ത് കോടി രൂപ നഷ്ടപരിഹാരം നല്കി കേസിലെ നടപടികള്‍ അവസാനിപ്പിക്കാമെന്ന വ്യവസ്ഥയോട് തങ്ങള്‍ക്ക് യോജിപ്പ് ആണെന്ന് കേരളം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.