മുട്ടില്‍ മരംകൊള്ള : കേസ് അട്ടിമറിക്കാന്‍ കണ്‍സര്‍വേറ്ററും, മാധ്യമപ്രവര്‍ത്തകനും ശ്രമിച്ചു

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസില്‍ വനം കണ്‍സര്‍വേറ്ററും പ്രമുഖ ചാനലിന്റെ കോഴിക്കോട്ടെ ചുമതലക്കാരനായ മാദ്ധ്യമപ്രവര്‍ത്തകനും ഇടപെട്ടതായി റിപ്പോര്‍ട്ട്. മുട്ടിലില്‍ മുറിച്ച തടികള്‍ പെരുമ്പാവൂരിലേക്ക് കടത്തിയ പാസിലെ തട്ടിപ്പ് കണ്ടെത്തിയതോടെ പ്രതി റോജി അഗസ്റ്റിന്‍ കുടുങ്ങുമെന്നുറപ്പായപ്പോള്‍ വയനാട്ടിലെ മണിക്കുന്ന് മലയിലെ കൃത്യമായ പട്ടയരേഖകളുള്ള ഭൂമിയിലെ ഉടമയുടെ മരം മുറിയില്‍ കള്ളക്കേസുണ്ടാക്കി യഥാര്‍ത്ഥ കേസ് അട്ടിമറിക്കാന്‍ ഇരുവരും ചേര്‍ന്ന് ശ്രമിക്കുകയായിരുന്നു.

മുട്ടില്‍കേസ് പ്രതിക്കായി ചരടുവലിക്കാന്‍ കൂട്ടുനിന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സ്വന്തം ചാനലില്‍ മണിക്കുന്നിലെ മരംമുറി അനധികൃതമാണെന്ന് വാര്‍ത്ത നല്‍കി. വനം വകുപ്പിന്റെ അധീനതയില്‍ അല്ലാത്ത ഭൂമിയാണ് അത്.മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പില്‍ നിന്ന് 14 കര്‍ഷകരുടെ അപേക്ഷകള്‍ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും റേഞ്ച് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. പക്ഷെ, അപേക്ഷകളില്‍ സംശയം തോന്നിയപ്പോള്‍ റേഞ്ച് ഓഫീസര്‍ തുടര്‍നടപടി എടുത്തില്ല. ജനുവരിയില്‍ വന്ന പുതിയ റേഞ്ച് ഓഫീസര്‍ സമീര്‍ നടത്തിയ പരിശോധനയില്‍ അസൈന്‍ഡ് ഭൂമിയിലെ മരമാണെന്ന് കണ്ടെത്തുകയായിരുന്നു. അനുമതിക്കായി ഡി.എഫ്.ഒയുടെ മേലും സമ്മര്‍ദ്ദമുണ്ടായി.

പ്രാദേശികമായി മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഡി.എഫ്.ഒ അനുമതി നല്‍കുന്നതില്‍ നിന്ന് പിന്മാറി. വനം വിജിലന്‍സും വിഷയത്തില്‍ ഇടപെട്ടത് അതേത്തുടര്‍ന്നാണ്. വ്യാജ ഫോറം-4 പാസ് ഉപയോഗിച്ച് 14 ഘനമീറ്റര്‍ തടിയാണ് രണ്ട് ലോഡായി കടത്തിയത്.മലബാര്‍ ടിംബേഴ്‌സിലെത്തിയപ്പോള്‍ വനം വകുപ്പിന്റെ സ്‌ക്വാഡ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ മില്ലുടമ തടി ഉടമയായ റോജിയോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചു. ഇല്ലെന്നറിഞ്ഞ മില്ലുടമ രഹസ്യമായി ഇ മെയിലില്‍ സി.സി.എഫിനെ വിവരമറിയിക്കുകയും റേഞ്ച് ഓഫീസറെത്തി തടി പിടികൂടുകയുമായിരുന്നു. അതോടെ തടി സ്വകാര്യവ്യക്തിയുടേതാണെന്ന് രേഖപ്പെടുത്താന്‍ പ്രതികള്‍ റേഞ്ച് ഓഫീസര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. തുടര്‍ന്നാണ് കണ്‍സര്‍വേറ്റര്‍ മണിക്കുന്നു മലയിലെ മരംമുറിക്കലിന്റെ പേരില്‍ വ്യാജകേസുണ്ടാക്കിയത്.