കെവൈസി വേരിഫിക്കേഷന്‍ : നടക്കുന്നത് വ്യാപക തട്ടിപ്പെന്ന് കേരളാപൊലീസ്

കൊച്ചി : കെവൈസി വേരിഫിക്കേഷന്റെ പേരില്‍ വ്യാപകമായ തട്ടിപ്പുകളാണ് നടക്കുന്നതെന്ന് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാജസന്ദേശങ്ങള്‍ അയച്ചു ഇതിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

  1. സ്പാം കോളുകള്‍, ഇമെയിലുകള്‍, എസ്എംഎസ് കള്‍ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.
  2. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഒടിപി, പിന്‍ നമ്പര്‍ എന്നിവ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.
  3. ലിങ്കുകള്‍ മുഖേന ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ ഒരിക്കലും ബാങ്കിങ്/കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കരുത്. നിങ്ങളുടെ ഡോക്യുമെന്റ്‌സ് മോഷ്ടിക്കപ്പെട്ടേക്കാം.
  4. കെവൈസി വെരിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ എന്ന പേരില്‍ തട്ടിപ്പുകാരന്‍ അയച്ചുതരുന്നത് സ്‌ക്രീന്‍ ഷെയര്‍ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്‌സസ്സ് അവര്‍ക്കു ലഭിക്കുകയും നിങ്ങള്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക
  5. തട്ടിപ്പുകാര്‍ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യാജ ഓണ്‍ലൈന്‍ ഡിജിറ്റല്‍ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നു മാറ്റാനും സാധ്യതയുണ്ട്
  6. സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍, ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍ മുതലായവയില്‍ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങള്‍ / ഇമെയിലുകള്‍ തുടങ്ങിയവയിലെ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവര്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തേക്കാം.
  7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യരുത്. അവ പേയ്മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .
    8 ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക.