ബ്രണ്ണന്‍ കോളേജ് വിവാദം : മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദവുമായി ഇനി മുന്നോട്ട് പോകാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഇനി അതേക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കാനാണെന്നും പെട്രോള്‍ ഡീസന്‍ വില ഏത് സമയവും നൂറ് കടക്കും.

ഈ സാഹചര്യത്തില്‍ ജൂണ്‍ 30 ന് വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും എല്‍ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും 25000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധമെന്നും വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേഗതയേറിയ ഭരണ നിര്‍വഹണമുണ്ടാകണം. ഇതിനെക്കുറിച്ച് പാര്‍ട്ടി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില കുറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.