വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: കെഎസ്ഇബിയുടെ കണക്ക് അംഗീകരിക്കാതെ റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്നും ആയിരുന്നു കെഎസ്ഇബിയുടെ ആവശ്യപ്പെട്ടത്. എന്നാല്‍, ചിലവിനത്തില്‍ ഉണ്ടായി എന്ന് വൈദ്യുതി ബോര്‍ഡ് അവകാശപ്പെടുന്ന തുക കമ്മീഷന്‍ വെട്ടിക്കുറച്ചതോടെ റവന്യൂ ഗ്യാപ്പ് 84 കോടിയായി കുറയുകയും ചെയ്തു.

2017-18 സാമ്പത്തികവര്‍ഷം വിവിധ ഇനങ്ങളിലായി 12,533 കോടി വരവ് ഉണ്ടായി എന്നാണ് കെഎസ്ഇബിയുടെ കണക്ക്. പക്ഷെ, വൈദ്യുതി വാങ്ങിയ ഇനത്തില്‍ 7,398 കോടി ചെലവ് വന്നുവെന്ന് കെഎസ്ഇബി കണക്ക് പറയുമ്പോള്‍ 7,348 മാത്രമാണ് കമ്മീഷന്‍ അംഗീകരിച്ചത്.
മുന്‍കാലങ്ങളിലും കെഎസ്ഇബി സമര്‍പ്പിക്കുന്ന കണക്കുകള്‍ അതേപടി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാറില്ല.

പക്ഷേ ഇത്ര വലിയ തുക വെട്ടി കുറയ്ക്കുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്. കെഎസ്ഇബി അവകാശപ്പെട്ട റവന്യൂ ഗ്യാപ്പ് കമ്മീഷന്‍ കണക്കില്‍ വെട്ടികുറക്കപെട്ടതോടെ പ്രതീക്ഷിച്ച നിരക്കില്‍ വൈദ്യുതി വര്‍ദ്ധനവ് ഉണ്ടാകില്ല. ഫലത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് നേട്ടമായി വരും.