ജലീലിന്റെ ബന്ധുനിയമനം : മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മന്ത്രി കെടി ജലീല്‍ ബന്ധുനിയമനം നടത്തിയതെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്. അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ചിലര്‍ ആ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ജലീലിന്റെ ബന്ധുവായ അദീപ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയായിരുന്നു. ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കില്‍ എച്ച് ആര്‍/സി എസ്/സിഎ/ഐസിഡബ്ല്യുഎഐ/ബിടെക് വിത്ത് പിജിഡിബിഎയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് ബന്ധുവിന് വേണ്ടിയായിരുന്നു എന്നാണ് ആരോപണം.