കോവിഡ് രണ്ടാം ഘട്ടം : തൊഴില്‍മേഖലയേയും തകര്‍ത്തു

COVID

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംഘട്ടം ആരോഗ്യമേഖലയെ കൂടാതെ തൊഴില്‍ മേഖലയേയും തകര്‍ത്തെറിഞ്ഞ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് ഏതാണ്ട് എട്ട് ശതമാനം വരെ ഉയര്‍ന്നു. 70 ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമായതായും സന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്വകാര്യ സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു. ആദ്യത്തെ ലോക്ഡൗണില്‍ നിന്ന് മുക്തമായി സാമ്പത്തിക വളര്‍ച്ച രണ്ടക്കം കാണാനുളള ശ്രമത്തിനിടെയാണ് രണ്ടാംഘട്ട കൊവിഡ് വ്യാപനവും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നത്. നഗരമേഖലയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ചെറിയ തൊഴിലുകള്‍ ചെയ്യുന്ന ജീവനക്കാര്‍ ഗ്രാമങ്ങളിലെ അവരുടെ വീട്ടിലേക്ക് മടങ്ങുന്നതിനാലാണിത്.മതിയായ വളര്‍ച്ച സൃഷ്ടിക്കാന്‍ ഇന്ത്യന്‍ വിപണിയ്ക്ക് കഴിയാത്തതാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് സി.എം.ഐ.ഇ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.