കോവിഡ് വ്യാപനഭീഷണി : നിര്‍ദ്ദേശങ്ങളുമായി ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ്

കോവിഡ് വ്യാപന ഭീഷണിയെ ചെറുക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ്. ചെറിയ കടകള്‍ മുതല്‍ ആയിരക്കണക്കിനു ആളുകള്‍ ജോലി ചെയ്യുന്ന വലിയ തൊഴില്‍ശാലകള്‍ വരെ ജില്ലയിലുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ഓരോ സ്ഥാപനവും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.തൊഴില്‍ സ്ഥാപനങ്ങളുടെ കന്റീനുകള്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലം മാത്രമല്ല, പരസ്പരം അടുത്ത് ഇടപഴകുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്ന സ്ഥലം കൂടിയാണ്. കന്റീനില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ആളുകളുടെയും ആരോഗ്യത്തിനാണ് ഇതു ഭീഷണി സൃഷ്ടിക്കുന്നത്. കന്റീനില്‍ ഭക്ഷണം കഴിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ച് ഓരോ ബാച്ചിനും നിശ്ചിത സമയം അനുവദിക്കണം. വിവിധ ബാച്ചുകളുടെ ഇടവേളകളില്‍ കന്റീന്‍ അണുവിമുക്തമാക്കണം. വാഷ് ബേസിന്‍, ശുചിമുറി തുടങ്ങിയ സ്ഥലങ്ങളെല്ലാം വൈറസ് വ്യാപനത്തിനു കാരണമാകുന്ന ഇടങ്ങളാണ്. ഇവ ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് അണുവിമുക്തമാക്കണം.ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോള്‍ കാറുകളില്‍ എസി ഇടുന്നതു കുഴപ്പമില്ലെങ്കിലും മറ്റുള്ളവര്‍ക്കൊപ്പമോ ടാക്‌സി കാറിലോ യാത്ര ചെയ്യുമ്പോള്‍ എസി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ലോക്ഡൗണ്‍ സമയത്ത് എല്ലാവരും വീടിനുള്ളില്‍ കഴിയുമ്പോള്‍ പുറത്തുപോകുന്നവര്‍ സൂക്ഷിക്കണം. അവരിലൂടെ മാത്രമേ വീടിനുള്ളിലേക്കു വൈറസ് എത്തൂ. പുറത്തുനിന്നു വരുന്നവര്‍ വസ്ത്രം ആദ്യമേ അലക്കാനിടണം. സോപ്പുപയോഗിച്ചു കുളിക്കുക. അതിനു ശേഷമേ വീടിനുള്ളില്‍ മറ്റുള്ളവരുമായി ഇടപഴകാവൂ.കോവിഡ് പോസിറ്റീവാകുന്നവരില്‍ 3040% പേര്‍ ഒരു തരത്തിലുള്ള രോഗലക്ഷണങ്ങളുമില്ലാത്തവരാണെന്ന് ഓര്‍ക്കണം ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.