കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചരിത്രം കുറിച്ചിരിക്കുകയാണെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് ഇപ്പോള്‍ മുഴുവന്‍ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്‌സീന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ ! കോവിഡിനെതിരായ പോരാട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും ബൃഹുത്തായ സൗജന്യവാക്‌സീന്‍ വിതരണമാണ് ശ്രീ.നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സീന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സംഭരിക്കും. പണം നല്‍കി സ്വകാര്യ ആശുപത്രിയിലും വാക്‌സീന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ട്. ഒരുഡോസിന് പരമാവധി 150 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാം.
സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്‌സീന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് വികേന്ദ്രീകൃത വാക്‌സീന്‍ നയം ആവശ്യപ്പെട്ടതും എന്ന് മറക്കരുത്. പക്ഷേ വാക്‌സീന്‍ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഉദാഹരണത്തിന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തതു പോലെ കേരളത്തില്‍ ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ നല്‍കിയ 63 ലക്ഷം ഡോസില്‍ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്. ആ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുഴുവന്‍ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സൗജന്യ ഭക്ഷധാന്യ വിതരണം ദീപാവലിവരെ നീട്ടുമെന്നും ബഹു. പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു.