താഴേത്തട്ടില്‍ വാക്‌സിന്‍ക്ഷാമം രൂക്ഷമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും താഴേത്തട്ടില്‍ വാക്‌സിന്‍ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
18 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യവാക്‌സിന്‍ നല്‍കുന്നുവെന്ന് പറയുമ്പോഴും കേരളത്തിലെ പലജില്ലകളിലും വാക്‌സിന്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ജനങ്ങള്‍ പരിഭ്രാന്തരായി വാക്‌സീനായി പരക്കം പായുന്ന കാഴ്ച മിക്കിടത്തും കാണാമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കോവാക്‌സിന്‍ ലഭ്യമല്ല. ഇക്കാര്യങ്ങള്‍ പരിശോധിച്ചു അടിയന്തിര നടപടി സ്വികരിക്കണമെന്നു രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാനത്ത് 18 മുതല്‍ 45 വരെയുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ തീരുമാനം. മുന്‍ഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.എന്നാല്‍ 18-നും 45-നുമിടയിലുള്ളവരില്‍ രോഗബാധിതര്‍, വിദേശത്ത് പോകുന്നവര്‍, പൊതുസമ്പര്‍ക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക മുന്‍ഗണ തുടര്‍ന്നും ലഭിക്കും. ഇവര്‍ സംസ്ഥാന സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.