നീതിയ്ക്കായി ഒപ്പമുണ്ടാകും: വിസ്മയയുടെ കുടുംബം സന്ദർശിച്ച് സുരേഷ് ഗോപി

കൊല്ലം: കൊല്ലത്ത് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തെ സന്ദർശിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. നീതിക്കായി വിസ്മയയുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ ഫോൺ നമ്പർ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നതായി വളരെ വൈകിയാണ് അറിഞ്ഞത്. തന്റെ ഫോൺ നമ്പർ തരുമോയെന്നു ചോദിച്ച് മാദ്ധ്യമപ്രവർത്തകർക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നു. വിസ്മയ ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണും. ഒരു പരാതി പറഞ്ഞാൽ, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കിൽ തടയാൻ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. പ്രധാനമന്ത്രിയെ ഉൾപ്പെടെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കേരളത്തിൽ ആവർത്തിക്കുന്ന ഇത്തരം സ്ത്രീപീഡന വിഷയങ്ങളിൽ പരിഹാരം കാണാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുള്ള റിപ്പോർട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വിസ്മയയ്ക്ക് സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ പെൺമക്കളുള്ള കുടുംബങ്ങൾ വലിയ അങ്കലാപ്പിലാണ്. ഇവ ആവർത്തിക്കരുതെന്ന് പറയുന്നത് കൊണ്ട് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണം. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.