ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും ആവശ്യപ്പെട്ടിട്ടെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്

തിരുവനന്തപുരം: ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും ആവശ്യപ്പെട്ടാണെന്ന് വെളിപ്പെടുത്തി മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് സംബന്ധിച്ച് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബിമാത്യൂസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചാരക്കേസ് സത്യമായിരുന്നുവെന്നും ചാരക്കേസില് നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്ത സിബിഐ അഭിഭാഷകന്‍ ജെയിന്‍ കമ്മറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ ജില്ലാ കോടതിക്കു നല്കാമെന്ന് അറിയിച്ചു.
ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം സി.ഐ. എസ്. വിജയനാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ ആര്‍മി ക്‌ളബ്ബില്‍ മറിയം റഷീദയും ഫൗസിയ ഹസനും സ്‌ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍ ഭാസിനെ കണ്ടിരുന്നു.രമണ്‍ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചതും ഐ.ബി. ഉദ്യോഗസ്ഥരാണെന്നും സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.