കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ മാഫിയയുടെ പിടിയില്‍ : അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ മാഫിയയുടെ പിടിയിലാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. റേഷന്‍ സാമഗ്രികള്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുടക്കിയതും ഇതുമൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണു കേന്ദ്ര സര്‍ക്കാര്‍ ഇതിനു തടയിട്ടത്.

പീത്സ, ബര്‍ഗര്‍, സ്മാര്‍ട് ഫോണ്‍, തുണിത്തരങ്ങള്‍ എന്നിവയൊക്കെ ഹോം ഡെലിവറി നടത്താമെങ്കില്‍ റേഷന്‍ വിതരണത്തിനു മാത്രം എന്താണു കുഴപ്പം?’ കേജ്രിവാള്‍ ചോദിച്ചു. ഈ പദ്ധതി നടപ്പിലാക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇത് തടഞ്ഞത്. നടപ്പാക്കുന്നതു തൊട്ടുമുന്‍പു ഈ പദ്ധതി തടയാന്‍ പോലും റേഷന്‍ മാഫിയയ്ക്കു കഴിഞ്ഞത് അവരുടെ സ്വാധീനത്തെയാണു സൂചിപ്പിക്കുന്നതെന്നും പദ്ധതി നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവാദം തേടിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

72 ലക്ഷം പേര്‍ക്കു പ്രയോജനം കിട്ടുമായിരുന്ന പദ്ധതിയാണു മുടങ്ങിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്നു നരേന്ദ്ര മോദിയോടു തൊഴു കൈകളോടെ അപേക്ഷിക്കുകയാണ് കേജ്രിവാള്‍ പറഞ്ഞു.