ബേപ്പൂർ- കൊച്ചി ജലപാത: ചരക്ക് നീക്കം ഈ മാസം ആരംഭിക്കും

കോഴിക്കോട്: ബേപ്പൂർ- കൊച്ചി ജലപാത പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. ബേപ്പൂർ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കടൽ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികൾക്ക് ബേപ്പൂരിൽ ഉടൻ തുടക്കമിടും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് തുറമുഖ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

ജലപാത വഴി ചരക്ക് നീക്കം ആരംഭിക്കുന്നതോടെ ചെലവ് മൂന്നിലൊന്നായി കുറയുമെന്നാണ് റിപ്പോർട്ട്. ദേശീയപാതയിലെ തിരക്കൊഴിവാക്കാനും പുതിയ സംവിധാനം സഹായകരമാകും. ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് ബജറ്റിൽ തുക വിലയിരുത്തിയില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് ചരക്ക് നീക്കം ആരംഭിക്കാനൊരുങ്ങുന്നത്. കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്ക് നിലിവിൽ ബേപ്പൂരിൽ റോഡ് മാർഗ്ഗം എത്തിക്കാൻ 25000 രൂപയോളമാണ് ചെലവാകുന്നത്. ജലപാത വഴി ചരക്ക് നീക്കം ആരംഭിച്ചാൽ ഇതിന്റെ ചെലവ് 8,000 രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

50 കോടി രൂപയാണ് ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി കിഫ്ബിയിൽ നീക്കിവെച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോഴിക്കോട് ജില്ലാ കളക്ടറോട് തുറമുഖ മന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗത്തിൽ കളക്ടർ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ വിശദമായി പരിശോധിക്കും. ഈ മാസം 11 ന് ബേപ്പൂരിൽ വെച്ചായിരിക്കും യോഗം ചേരുക.