കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്താനൊരുങ്ങി കേരളാ സർവ്വകലാശാല; മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ശശി തരൂർ

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിനിടയിൽ കേരളാ സർവ്വകലാശാല പരീക്ഷകൾ നടത്താനൊരുങ്ങുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി ശശി തരൂർ എംപി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യത്തിന് ഭീഷണിയായതിനാൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി തരൂർ ഗവർണർക്ക് കത്തയച്ചത്. അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദാന്തര പരീക്ഷകളാണ് കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ സർവ്വകലാശാല നടത്തുന്നത്. 15,16 തീയതികളിലാണ് പരീക്ഷകൾ ആരംഭിക്കുക.

പരീക്ഷ നടത്തുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ ഓൺലൈനായി നടത്തണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗമുണ്ടായപ്പോഴും കേരള സർവകലാശാലയുടെ ബിരുദ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് പരീക്ഷകൾ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.

ഓൺലൈൻ പരീക്ഷ നടത്തുകയെന്നത് അസാദ്ധ്യമാണെന്നും സാഹചര്യം നോക്കി മാത്രമെ പരീക്ഷ നടത്തൂവെന്നും എന്നും വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ള പ്രതികരിച്ചു. കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ പരീക്ഷ നടത്തുന്നതിനെതിരെ പലഭാഗങ്ങളിൽ നിന്നും പ്രതിധേഷം ഉയർന്നുണ്ട്. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.