തിരുവനന്തപുരം: ബാലകൃഷ്ണ പിളളയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ രണ്ടുകോടി ബജറ്റില്‍ നീക്കി വച്ച നടപടിക്കെതിരെ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ബാലകൃഷ്ണ പിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണെന്നും, ഇടമലയാറിനെ കുറിച്ച് പ്രസംഗിച്ചു തൊണ്ടപൊട്ടിയ സഖാക്കള്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മൗനം ആചരിച്ചേക്കും എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.വീരപ്പന്‍ മരിക്കും മുന്‍പ് എല്‍.ഡി.എഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. രണ്ടു കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവില്‍ നിന്ന് പോയേനെയെന്നും ഹരീഷ് പരിഹസിച്ചു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിളളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.
അഡ്വ.ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പ് :
വീരപ്പൻ മരിക്കും മുൻപ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം.
2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവിൽ നിന്ന് പോയേനെ.
ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാർ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കൾ ന്യായീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളത്കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ?

