സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല; പരാമര്‍ശം വളച്ചൊടിക്കപ്പെട്ടെന്നും എം.വി ഗോവിന്ദന്‍

മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയില്‍ സിപിഎം ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

‘അത്തരത്തില്‍ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള എന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം. സ്ത്രികളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല.ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണ്. സത്യസന്ധമായി കാര്യങ്ങള്‍ പറയണം. മാധ്യമങ്ങള്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമാകുന്നു. ബജറ്റിലെ സെസിനെതിരെയുള്ള സമരത്തില്‍ മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ സഹായിച്ചില്ലെന്ന കെ.സുധാകരന്റെ പരാമര്‍ശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു. ഏത് കാലത്താണ് മാധ്യമ്മങ്ങള്‍ അവരെ സഹായിക്കാതിരുന്നത്. ആര്‍.എസ്.എസിന്റെ റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെയാണ് കെ പി .സി.സി പ്രസിഡന്റിന്റെ പ്രവര്‍ത്തനം’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യാത്രക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് രൂക്ഷമായി പെരുമാറിയ വിവാദത്തില്‍ അസോസിയേഷന് പരാതിയില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.