ഷില്ലോങ്/ കൊഹിമ: മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് മണിക്ക് അവസാനിക്കും. നാഗാലാന്‍ഡില്‍ 183 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മേഘാലയയില്‍ 369 സ്ഥാനാര്‍ഥികളം 21.6 ലക്ഷം വോട്ടമാരും ഉണ്ട്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.
മേഘാലയയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബി.ജെ.പി. 2018-ല്‍ നേടിയത്. എന്നാല്‍, എന്‍.പിപിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി 60 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
അതേസമയം, നാഗാലാന്‍ഡില്‍ കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി.ജെ.പി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടുന്നത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ട് 22 സീറ്റിലുമാണ് മത്സരിക്കുന്നത്. നാല് വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങും തിങ്കളാഴ്ച നടക്കുന്നുണ്ട്.

