തിരുവനന്തപുരം: 20 കോടിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിൽ തീവെട്ടി കൊള്ളയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നടന്നത് ഉന്നതതലത്തിലെ ഗൂഢാലോചനയാണന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളത്. ശുപാർശ നൽകിയ ഉന്നത രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി അവരുടെ പങ്ക് കൂടി പുറത്തുകൊണ്ടുവരണം. തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം. സർക്കാർ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുകയാണ് .പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുടെ ശുപാർശയിലൂടെ നടന്ന തട്ടിപ്പ് അന്വേഷണ പരിധിയിൽ വരണം. വിജിലൻസ് അന്വേഷണം എവിടെയും എത്തില്ല. മുമ്പുണ്ടായ അനുഭവം അങ്ങനെയാണ്. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സി എം രവീന്ദ്രന്റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസ് ആണ് അഴിമതിക്ക് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. ഇതും അന്വേഷണ പരിധിയിൽ വരണം. മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെ പങ്കും അന്വേഷിക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ ജോലി സമയത്ത് ഭീഷണിപ്പെടുത്തി കൊണ്ടുപോയി സി.പി.എമ്മിന്റെ പാർട്ടി ജാഥ വിജയിപ്പിക്കാൻ നോക്കുകയാണ്. ജാഥയ്ക്ക് പോകാത്തവർക്ക് തുടർന്ന് ജോലി കിട്ടില്ല. ജാഥയിൽ പോയവർക്ക് ജോലിക്ക് പോകാതെ ഒപ്പിട്ട് വേതനം വാങ്ങാമെന്നാണ് പറയുന്നത്.തൊഴിലുറപ്പിലെ തട്ടിപ്പ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കേന്ദ്രമാണ് പണം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

