കേരള ബ്‌ളാസ്റ്റേഴ്‌സിനെ തകര്‍ത്ത് ഹൈദരാബാദ്

കൊച്ചി: കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്.സി. ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ നേടിയ ഒരു ഗോളിനാണ് ഹൈദരാബാദ് എഫ്.സിയുടെ വിജയം.

ആദ്യപകുതിയില്‍ 29 ാം മിനിറ്റിലാണ് കളിയിലെ ആദ്യഗോള്‍ ഹൈദരാബാദ് സ്വന്തമാക്കിയത്. ഗോള്‍ ബോക്‌സിന്റെ നടുവില്‍ നിന്ന് ഹൈദരാബാദിന്റെ ബോര്‍ജ ഹെറാര ഇടതുകാല്‍ കൊണ്ട് തൊടുത്തുവിട്ട പന്ത് വലത്തേ മൂലയിലൂടെ ഗോള്‍ വലയില്‍ പതിക്കുകയായിരുന്നു. കാളിചരണ്‍ നര്‍സറി നല്‍കിയ പാസാണ് സമര്‍ത്ഥമായി ഹെറാറ ഗോളാക്കിയത്. ബ്‌ളാസ്റ്റേഴ്‌സിന് തടയാന്‍ കഴിയുന്നതിലും വേഗത്തിലാണ് ഹൈദരാബാദ് താരങ്ങള്‍ കുതിച്ചുകയറിയത്. 35 ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ജോയല്‍ ചിനേസ് അടിച്ച പന്ത് വലയില്‍ കയറിയെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോളല്ലെന്ന് പ്രഖ്യാപിച്ചത് ബ്‌ളാസ്റ്റേഴ്‌സിന് ആശ്വാസമായി.

ഹൈദരാബാദിന്റെ മികവാണ് കളിയുടെ തുടക്കം മുതല്‍ പ്രകടമായത്. പന്തടക്കത്തിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും അവര്‍ മിടുക്ക് കാട്ടി. ആദ്യപകുതിയിലെ 10 ാം മിനിറ്റ് മുതല്‍ ഗോളടിക്കാന്‍ ശ്രമം ആരംഭിച്ചു. ജാവി സിവേറിയോ അടിച്ച പന്ത് തലനാരിഴയ്ക്കാണ് ഗോള്‍ വലയ്ക്ക് പുറത്തുപോയത്. 49 ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ നല്‍കിയ പന്ത് ജോയല്‍ ചിയാനസ് ഹെഡ് ചെയ്‌തെങ്കിലും വലയിലെത്തിയില്ല. പതിനേഴാം മിനിറ്റിലാണ് ബ്‌ളാസ്റ്റേഴ്‌സ് ഗോളിനായി കാര്യമായ ശ്രമിച്ചത്. ആയുഷ് അധികാരി നല്‍കിയ പന്തുമായി ഇവാന്‍ കലുഷ്നി കുതിച്ചുകയറി ഗോള്‍ ബോക്‌സിന് പുറത്തുനിന്ന് ഇടങ്കാലു കൊണ്ട് അടിച്ചെങ്കിലും ഇടതുമൂലയില്‍ മുകളിലൂടെ നേരിയ വ്യത്യാസത്തിന് ഗോള്‍വലയ്ക്ക് പുറത്തുപോയി. 36 ാം മിനിറ്റില്‍ ആഡ്രിയാന്‍ ലൂണ ശക്തമായ പന്ത് പായിച്ചെങ്കിലും ഗോള്‍ വലയിലെത്തിയില്ല. 65 ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ബ്‌ളാസ്റ്റേഴ്‌സിന് ലഭിച്ച പന്ത് ആഡ്രിയാന്‍ ലൂണ അടിച്ചത് വലയ്ക്ക് മുകളിലൂടെ പുറത്ത് പതിച്ചു. 70 ാം മിനിറ്റില്‍ ഡിമിത്രിയോസ് ഡയമന്‍ഡക്കോസ് നല്‍കിയ പന്ത് ഡാനിഷ് ഫറൂക്ക് അടിച്ചെങ്കിലും ഗോള്‍ വലയ്ക്ക് മുകളിലൂടെയാണ് പാഞ്ഞത്. 76 ാം മിനിറ്റില്‍ ഡിമിത്രിയോസ് ഡയമന്‍ഡക്കോസ് വീണ്ടും പന്തുമായി മുന്നേറിയെങ്കിലും ഫലിച്ചില്ല. ഗോള്‍ ബോക്‌സിന്റെ നടുവില്‍ നിന്നടിച്ച പന്ത് ഹൈദരാബാദ് ഗോളി പിടിയിലൊതുക്കി.