കര്‍ണാടകയിലും ലിഥിയം ശേഖരം; വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാനൊരുങ്ങി കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടേയും, മൊബൈല്‍ ഫോണിന്റെയും ബാറ്ററി നിര്‍മ്മാണത്തിന് വേണ്ട അവശ്യ വസ്തുവായ ലിഥിയം ജമ്മുകാശ്മീരില്‍ വന്‍ തോതില്‍ സ്വന്തമായി ലഭ്യമായതോടെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാനുള്ള ഒരുക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ 2020നും 2021 ഫെബ്രുവരിക്കും ഇടയില്‍ വന്‍തോതില്‍ ലിഥിയം ശേഖരം ഉണ്ടെന്ന് ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (എഎംഡി) പരിശോധനയിലാണ് കണ്ടെത്തിയത്. ഇപ്പോള്‍ ജമ്മുവില്‍ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെ മാണ്ഡ്യയിലെ ലിഥിയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്. ജില്ലയിലെ വിവിധ ഇടങ്ങളിലായി 1,600 ടണ്‍ ലിഥിയം ഉണ്ടെന്നാണ് പ്രാഥമിക സര്‍വേകളടക്കമുള്ള പരിശോധനയില്‍ കണ്ടെത്തിയത്. മാണ്ഡ്യയെ കൂടാതെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയുടെ ചില ഭാഗങ്ങളിലും ലിഥിയത്തിന്റെ സാന്നിദ്ധ്യം ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, പര്യവേക്ഷണം പൂര്‍ത്തിയായ ശേഷം മാത്രമേ മാണ്ഡ്യയിലെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവു എന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു.