ജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കുന്നവരോട് ഒരു ദാക്ഷിണ്യവും സര്‍ക്കാരിനുണ്ടാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘ഭൂരിപക്ഷം ജീവനക്കാരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ചുരുക്കം ചിലര്‍ക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവര്‍ കരുതുന്നത്. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ല. ഇത് എല്ലാവരും ഓര്‍ക്കണം. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. പൊതുജനങ്ങളെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സര്‍ക്കാരിനുണ്ടാകില്ല. അവരെ പുഴുക്കുത്തുകളായി കരുതും’- അദ്ദേഹം വ്യക്തമാക്കി.