ആഗോള കശ്മീരി പണ്ഡിറ്റ് കോണ്‍ക്ലേവിനൊരുങ്ങി ഡല്‍ഹി

ജമ്മു: കശ്മീരിന്റെ മാറിയ പശ്ചാത്തലത്തില്‍ പുനരധിവാസവും നാടിന്റെയും സംസ്‌കൃതിയുടെയും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന കര്‍മ്മപരിപാടികള്‍ക്ക് എന്ന പേരില്‍ 25, 26 തീയതികളില്‍ ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍ ന്യൂഡല്‍ഹിയില്‍ ഒത്തുചേരുന്നു. ആഗോള കശ്മീരി പണ്ഡിറ്റ് കോണ്‍ക്ലേവിനാണ് തലസ്ഥാനം വേദിയാകുന്നത്. ലോധി റോഡിലെ സായ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തെ സദ്ഗുരു ജഗ്ഗി വാസുദേവാണ് അഭിവാദ്യം ചെയ്യുക.

അതേസമയം, പലായനത്തിന്റെ ചരിത്രവും മടങ്ങിവരവിന്റെ കാലവും അവലോകനം ചെയ്യുന്ന സമ്മേളനം യുവാക്കളെ കശ്മീരിന്റെ പ്രൗഢമായ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അതിര്‍ത്തി കടന്നുവന്നവരും അയല്‍വാസികളും കൈകോര്‍ത്ത് നടത്തിയ അതിക്രമങ്ങളെ അതിജീവിച്ച ജനതയുടെ ജീവിതം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍, കോണ്‍ക്ലേവ് നടത്തുന്നവര്‍ ആര്‍എസ്എസ് ഏജന്റുമാരാണെന്നും കശ്മീര്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് അവര്‍ നടത്തുന്നതെന്നും ലഷ്‌കര്‍ ഇ തൊയ്ബയുടെ റസിസ്റ്റന്‍സ് ഫ്രണ്ട് ചൂണ്ടിക്കാട്ടി. അവരുടെ കോണ്‍ക്ലേവുകള്‍ കൊണ്ട് കശ്മീരിനെ തങ്ങളുടെ രോഷത്തില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന ഭീഷണിയുമുണ്ട്. എന്നാല്‍, ലഷ്‌കറിന് ഇപ്പോള്‍ ഒന്നും ചെയ്യാനാകാത്തതിന്റെ നിരാശയാണെന്ന് സംഘാടകര്‍ തിരിച്ചടിച്ചു.