ദുരിതാശ്വാസനിധി സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘തെറ്റായ ഒരു പ്രവണതയും കടന്നു കൂടാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും’- മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതേസമയം, സി.എം.ഡി.ആര്‍.എഫില്‍ ആകെ ക്രമക്കേടാണെന്ന വാദം ശരിയല്ലെന്നും ആരെങ്കിലും ഒരാള്‍ തെറ്റ് ചെയ്‌തെന്ന് കരുതി അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നഷ്ടമാകില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരിതാശ്വാസനിധിയുടെ പേരില്‍ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് മേധാവി എ ഡി ജി പി മനോജ് എബ്രഹാമും ഇന്ന് പറഞ്ഞു. ‘എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സര്‍ക്കാരില്‍ നിന്ന് തന്നെ ഇതുസംബന്ധിച്ച പരാതി ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതി കിട്ടി എങ്ങനെ തട്ടിപ്പ് നടത്തി എന്ന് സംബന്ധിച്ച് പരിശോധന നടക്കുന്നു. ഇന്നും നാളെയും പരിശോധന തുടരും. ഒരു ജില്ലയില്‍ ഏകദേശം 300 അപേക്ഷകള്‍ പരിശോധിക്കുന്നു.തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കല്‍ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. സഹായ വിതരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കും.സഹായ വിതരണത്തിന്റെ തടസ്സം ഉണ്ടാകില്ല. വില്ലേജ് ഓഫീസ്, ഗുണഭോക്താക്കകളുടെ വീട് എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദുരിതാശ്വാസനിധി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിച്ചില്ലെങ്കില്‍ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. അന്വേഷിച്ചാല്‍ കേസിലെ സിപിഎം പങ്ക് പുറത്തുവരും. തീക്കട്ടയില്‍ ഉറുമ്ബരിക്കുന്നത് പോലെയാണിതെന്നും മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.