ഇന്ത്യയും ചൈനയുമാകും ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുകയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്‌

ഇന്ത്യയും ചൈനയുമായിരിക്കും വരുംവര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുകയെന്ന് ഐഎംഎഫ്. മറ്റ് രാജ്യങ്ങള്‍ 25ശതമാനം സംഭവന ചെയ്യുന്നതോടെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകമാകും ഏഷ്യയെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെല്ലാം മഹാമാരിക്ക് മുമ്പുള്ള വളര്‍ച്ചയിലേയ്ക്ക് മടങ്ങിയെത്തിയതായി ഐഎംഎഫ് വിലയിരുത്തുന്നു.

അതേസമയം, വിതരണ ശൃംഖലയിലെ തടസ്സങ്ങളും സേവന മേഖലയിലെ കുതിച്ചുചാട്ടവുമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമാകുക. ഇന്ത്യയിലെ പണപ്പെരുപ്പം അടുത്തവര്‍ഷത്തോടെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും അടച്ചിടലില്‍നിന്ന് ചൈന വിമുക്തമാകുന്നതോടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ആഗോളതലത്തില്‍ ഭഷ്യ-എണ്ണ വിലകള്‍ കുറഞ്ഞാല്‍ 2023ല്‍ ഏഷ്യ 4.7ശതമാനവും 2024ല്‍ 4.5ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.