തിരുവനന്തപുരം: വീണ്ടും കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 2000 കോടി രൂപയാണ് കടമെടുക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തേക്കാണ് വായ്പ ലഭിക്കുക. കടമെടുക്കുന്ന തുക ഉപയോഗിച്ച് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വയ്ക്കാനുമാണ് പദ്ധതി. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവും ഉടൻ പുറത്തിറക്കുന്നതാണ്.
കടമെടുപ്പ് പരിധിക്ക് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും സർക്കാർ ബുദ്ധിമുട്ടുകയാണ്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയായി. ശമ്പള വിതരണവും വായ്പാ തിരിച്ചടവും ഉൾപ്പെടെ സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, ഡിസംബർ മാസത്തെ കുടിശിക അനുവദിച്ച് ഉടൻ ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം. 900 കോടിയാണ് ഒരു മാസത്തെ പെൻഷൻ വിതരണത്തിന്റെ ചെലവ്.

