രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കാൻ ബിജെപി നിരന്തരം ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കാൻ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവി ദുരുപയോഗം ചെയ്ത് ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിൽ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുകയാണ്. കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ബിബിസി ഓഫീസുകളിൽ നടക്കുന്ന ഇഡി റെയ്ഡിനെ മുഖ്യമന്ത്രി അപലപിക്കുകയും ചെയ്തു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ബിബിസി ഓഫീസുകളിലെ റെയ്ഡ്. അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേരളം ബദൽ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം. മാനവ വികസന സൂചിക പ്രകാരം രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. കേരളത്തിൽ ശിശുമരണനിരക്കും, മാതൃമരണ നിരക്കും വളരെ കുറവാണ്. കേരളം പൊതുജനാരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും വളരെ മുന്നിലാണ്. വിലക്കയറ്റത്തിനിടയിൽ കേരളത്തിൽ ദിവസക്കൂലി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.