ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഹോട്ടലുകള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കണം. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും. ഭക്ഷണത്തില്‍ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കൃത്യത പാലിച്ചുപോകാന്‍ എല്ലാവരും തയാറാകണം. ഹോട്ടലുകള്‍ നേരിടുന്ന പ്രധാനപ്രതിസന്ധി വിലക്കയറ്റമാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ ഇത് വ്യക്തമാണ്. പാചകവാതക വിലയും കൂടുന്നു. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്. ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കു പോലും ജി എസ് ടിഏര്‍പ്പെടുത്തിയിരിക്കുന്നു. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാട്ടിലെ ഭക്ഷണരീതികള്‍ പിന്തുടര്‍ന്നപ്പോള്‍ ഒന്നും ഇവിടെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഭക്ഷണകാര്യത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.