ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആരോഗ്യം പൂർണമായും മെച്ചപ്പെട്ടതിനുശേഷം തുടർചികിത്സയ്ക്കായി മാറ്റാമെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരോടും കുടുംബാംഗങ്ങളോടും രാവിലെ ഉമ്മൻചാണ്ടി സംസാരിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം നന്നായി സുഖം പ്രാപിക്കും. ന്യുമോണിയ നല്ലപോലെ കുറഞ്ഞു. പനിയും മറ്റ് ബുദ്ധിമുട്ടുകളുമൊന്നും നിലവിൽ അദ്ദേഹം നേരിടുന്നില്ല. ശ്വസിക്കാൻ സഹായിക്കുന്ന യന്ത്രം മാറ്റി. ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നുണ്ട്. ആരോഗ്യം പൂർണമായും മെച്ചപ്പെട്ടതിനുശേഷം തുടർചികിത്സയ്ക്കായി മാറ്റാമെന്നാണ് ആശുപത്രിയുടെ തീരുമാനം. എല്ലാ ദിവസവും പുരോഗതിയെക്കുറിച്ചുള്ള വിവരം സർക്കാരിന് നൽകുന്നുണ്ടെന്നും തിരുവനന്തപുരം നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേധാവി വിശദീകരിച്ചു.

അതേസമയം, വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗുളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. യാത്രയ്ക്കായി എയർ ആംബുലൻസ് ബുക്ക് ചെയ്തതായും ഇന്ന് അല്ലെങ്കിൽ അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബംഗുളൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും എയർ ആംബുലൻസിന്റേതടക്കം ചെലവുകൾ പാർട്ടി വഹിക്കുമെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കിയത്.