ഓഹരി തട്ടിപ്പ് ആരോപണം: അദാനി ഗ്രൂപ്പിനെതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം

ന്യൂഡല്‍ഹി: അദാനിക്കെതിരെ ഓഹരി തട്ടിപ്പ് ആരോപണത്തില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. അടുത്തകാലത്തായി നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല.

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിറകെ അദാനിക്കെതിരെ ആദ്യമായാണ് അന്വേഷണം. അദാനിയുടെ സാമ്ബത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം.

എന്നാല്‍, അദാനിക്കെതിരെയുള്ള തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. അദാനിക്ക് മാത്രമാണ് പ്രതിസന്ധിയെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ നഷ്ടം പത്ത് ലക്ഷം കോടി കടന്നിരിക്കുകയാണ്.