കീശ കാലിയാകും; സാധാരണക്കാരെ പ്രതിസന്ധിയിലാക്കി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചു കൊണ്ടുള്ളതാണ് ഇത്തവണ സംസ്ഥാന സർക്കാർ അവതരിപ്പിച്ചിട്ടുള്ള ബജറ്റ്. ഇന്ധനവില, മദ്യവില, വാഹന നികുതി വൈദ്യുതി തീരുവ, കെട്ടിട നികുതി ഉൾപ്പെടെയുള്ളവയിലുള്ള വർദ്ധനവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ഇന്ധനവില ഉയർന്നതും സുരക്ഷാ സെസ് വർദ്ധിപ്പിച്ചതും ജനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

പെട്രോൾ, ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വില വർദ്ധിക്കും. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയതോടെ മദ്യവിലയിലും വർധനവുണ്ടാകും. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വിലയും കൂട്ടി. ഭൂമിയുടെ ന്യായ വില 20 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഫ്‌ളാറ്റുകളുടെ മുദ്ര വിലയും ബജറ്റിൽ വർദ്ധിപ്പിച്ചു. മോട്ടോർ വാഹന നികുതിയും കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകും.

സംസ്ഥാനത്തെ പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2 ശതമാനം വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി നിരക്ക് ഉയർത്തിയത്. 5 മുതൽ 15 ലക്ഷം വരെ 2 ശതമാനം നികുതി വർധനവും 15- 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി വർധനവും രേഖപ്പെടുത്തി. 20 – 30 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം വർധനവും 30 ലക്ഷത്തിന് മുകളിൽ 1 ശതമാനം വർധനവുമാണ് വരുത്തിയിട്ടുള്ളത്.

500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തും. 400 കോടി രൂപയാണ് ഇതിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.

മദ്യത്തിന് വില കൂടുന്നതോടെ കൂടുതൽപ്പേർ മയക്കുമരുന്നിനെ ആശ്രയിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ഇതിനകം ഉയർത്തിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. ഫ്‌ളാറ്റുകളുടെ മുദ്രവില കൂട്ടിയത് ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് തിരിച്ചടിയാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.