ബിബിസിയുടെ വിവാദ ഡോക്യുമെന്ററി; വിശദീകരണവുമായി ബ്രിട്ടീഷ് ഭരണകൂടം

ലണ്ടൻ: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ബ്രിട്ടീഷ് ഭരണകൂടം. ബിബിസി സ്വതന്ത്രമാദ്ധ്യമമാണെന്ന് സർക്കാർ വക്താവ് വിശദമാക്കി. ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാരിൽ നിന്നും സ്വതന്ത്രമായാണ് ബിബിസിയുടെ പ്രവർത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളിയാണ്. തുടർന്നും അങ്ങനെ തന്നെ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്യുമെന്ററിയുടെ പേരിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വൃത്തങ്ങൾ വിശദീകരണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയ്‌ക്കെതിരെ മൂന്നൂറിലധികം ഇന്ത്യക്കാരാണ് ബ്രിട്ടണിലെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയത്. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് ഗുജറാത്ത് കലാപവും രണ്ടാം ഭാഗത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തുടർച്ചയും അനുബന്ധ സംഭവങ്ങളുമാണ് പ്രമേയം.

ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് തന്നെ ഇന്ത്യയിൽ സംപ്രേഷണ വിലക്കേർപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്തിരുന്നു. 2021ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ലിങ്കുകൾ നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശം നൽകിയത്. അതേസമയം, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥി സംഘടനകളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.