കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയോട് അവഗണന: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികഞ്ഞ അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റടുത്ത് നടപടിക്രമങ്ങൾ പാലിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥന നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നിരവധി ആവശ്യങ്ങൾക്കാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്. സിക്കിൾസെൽ രോഗത്തിനുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി കോമ്പ്രഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് കെയർ സെന്റർ വയനാട്ടിൽ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല സ്വകാര്യ മേഖലയ്ക്ക് സഹായകരമായ പ്രഖ്യാപനമാണ് ബജറ്റിൽ നടത്തിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കേന്ദ്രവിഹിതം അനുവദിക്കണം, ജന്തുജന്യ രോഗങ്ങൾ തടയുന്ന ‘വൺ ഹെൽത്തി’നായുള്ള പ്രത്യേക സെന്റർ, അങ്കണവാടി ജീവനക്കാരുടെ വേതന വർധനവ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ആധാർ വേണമെന്ന നിബന്ധന ജനങ്ങൾക്ക് ബുദ്ധിമുട്ടായതിനാൽ ഒഴിവാക്കുക തുടങ്ങിയവയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ലെന്ന് വീണാ ജോർജ് കുറ്റപ്പെടുത്തി.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 2023-24 ലെ ബജറ്റ് വകയിരുത്തലിൽ 8820 കോടി രൂപയായി കുറച്ചു. നാഷണൽ ഹെൽത്ത് മിഷനുവേണ്ടി 2023-24 ലെ ബജറ്റ് അനുമാനത്തിൽ 0.42 ശതമാനത്തിന്റെ നാമമാത്രമായ വർദ്ധനയാണുണ്ടായത്. സംസ്ഥാന ആരോഗ്യ മേഖലയോടുള്ള അവഗണനയാണിതെന്നും മന്ത്രി വ്യക്തമാക്കി.