പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ചു; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നടത്താൻ കോൺഗ്രസ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എൽഐസി, എസ്ബിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിൽ നിഷ്പക്ഷമായോ അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ മേൽനോട്ടത്തിലോ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിക്ഷേപർക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, എൽ.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെ നിർബന്ധിച്ച് ആദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാർലമെന്റിൽ ചർച്ചചെയ്യണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. ഫെബ്രുവരി 6 ന് രാജ്യവ്യാപകമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നുവെന്നും കെ സി വേണുഗോപാൽ വിശദമാക്കി.

പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച പണം കൊണ്ട് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ എൽഐസിയേയും എസ്.ബി.ഐയേയും മോദി സർക്കാർ അദാനിക്ക് തീറെഴുതി. ഈ സ്ഥാപനങ്ങളിൽ നിന്നും കോടി കണക്കിന് തുകയാണ് അദാനിയെ വഴിവിട്ട് സഹായിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും അവരുടെ കമ്പനികളിൽ കേന്ദ്രസർക്കാർ നിക്ഷേപിച്ചത്. അദാനി ഗ്രൂപ്പിൽ എൽഐസി 36474.78 കോടിയും ഇന്ത്യൻ ബാങ്ക്സ് ഏകദേശം 80000 കോടിയുമാണ് നിക്ഷേപിച്ചത്. രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനും കടമെടുക്കാനും മോദി സർക്കാർ വിട്ടുകൊടുത്തു. അദാനിയെപോലുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന നടപടികളാണ് മോദി സർക്കാരിന്റെത്. കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതും അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.