പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കണം; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. മലപ്പുറത്തെ ടിപി യൂസഫ് ഉൾപ്പെടെയുള്ള 18 പേർക്കെതിരായ നടപടി പിൻവലിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ജപ്തി നടപ്പാക്കിയതിൽ വീഴ്ച സംഭവിച്ചുവെന്നും ഇത് ബോധ്യമായതോടെ നടപടികൾ നിർത്തി വെച്ചുവെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ സർക്കാർ നടപടിയുമായി മുന്നോട്ട് പോയിരുന്നു. പിന്നീട് ഇതിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്ത് വകയടക്കം സർക്കാർ കണ്ടുകെട്ടിയതാണ് പരാതി ഉയർത്തിയത്.

ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ് പറ്റിയെന്ന് സർക്കാരും സമ്മതിച്ചിരുന്നു. രജിസ്‌ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യു കമ്മീഷണർ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടയിലാണ് പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടർന്ന് നടപടികൾ നിർത്തി വെക്കാൻ ലാൻഡ് റവന്യു കമ്മീഷണർക്കും പോലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.