ജീവിതത്തിൽ താൻ നേടിയെടുത്ത ചെറിയ കാര്യങ്ങൾക്ക് പിന്നിലും നിക്ഷേപകർ നൽകിയ വിശ്വാസമാണ്; ഗൗതം അദാനി

ന്യൂഡൽഹി: അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കിയ തീരുമാനത്തിൽ വിശദീകരണം നൽകി ഗൗതം അദാനി. ഓഹരി വിപണിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) മുന്നോട്ടുകൊണ്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കണ്ടതിനാലാണ് ബോർഡ് തീരുമാനമെടുത്തതെന്ന് ഗൗതം അദാനി അറിയിച്ചു. ഒരു സംരംഭകനെന്ന നിലയിൽ നാലുപതിറ്റാണ്ടിലേറെ നീണ്ട എളിയ യാത്രയിൽ എല്ലാ പങ്കാളികളിൽ നിന്നും പ്രത്യേകിച്ച് നിക്ഷേപക സമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. ജീവിതത്തിൽ താൻ നേടിയെടുത്ത ചെറിയ കാര്യങ്ങൾക്ക് പിന്നിലും നിക്ഷേപകർ നൽകിയ വിശ്വാസമാണ്. തന്റെ എല്ലാ വിജയങ്ങൾക്കും താൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നാണ് കമ്പി നൽകുന്ന വാഗ്ദാനം. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴര ലക്ഷം കോടി രൂപയാണ് ഇതുവരെ അദാനി ഗ്രൂപ്പിന് ഉണ്ടായത്.

അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. ഏതു നടപടിയും നേരിടാൻ തയാറാണെന്ന് സ്ഥാപനം വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് വിശദമായ രേഖകളുടെ പിൻബലത്തിലാണ്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്.