നിലമ്പൂർ എംഎൽഎ പി വി അൻവറിന് തിരിച്ചടി; 4 തടയണകളും ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന് തിരിച്ചടി. അൻവറിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.

തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉടമകൾ തടയണകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണം. ജില്ലാ കളക്ടറാണ് സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന പി വി അൻവർ എംഎൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി വി ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തടയണകൾ പൊളിക്കണമെന്നും കോടതി പറഞ്ഞിരുന്നു.