ദേശീയപാതകളിൽ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവർക്ക് പിഴ; പരിശോധന കർശനമാക്കാൻ എംവിഡി

തിരുവനന്തപുരം: ദേശീയപാതകളിൽ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. ലെയ്ൻ ട്രാഫിക് നിയമം തെറ്റിച്ച് യാത്രചെയ്യുന്നവരിൽനിന്ന് 1,000 രൂപ പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നൽകുന്ന ഘട്ടവും കഴിഞ്ഞതോടെയാണ് പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് കടന്നത്.

വാളയാർ മുതൽ ആലുവ വരെയുള്ള പാതയിലാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശോധന ആരംഭിച്ചത്. വലിയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. യാത്ര ഇടതുവശത്തൂകൂടി മാത്രമേ പാടുള്ളൂവെന്നും വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ എന്നുമാണ് ‘ലെയ്ൻ ട്രാഫിക്’ നിയമം.

നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിലുള്ള ലൈൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കരണമാകുന്നതിനാൽ ഇക്കാര്യത്തിൽ കർശന പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.