ഡ്രൈവര്‍ മദ്യപിച്ചാലും അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അപകടത്തില്‍പ്പെട്ടവര്‍ക്ക് തുടക്കത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ്‌സ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) നല്‍കിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂര്‍ നടുവക്കാട് മുഹമ്മദ് റാഷിദ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇന്‍ഷുറന്‍സ് പോളിസിയില്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ലെങ്കിലും, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുമ്പോള്‍, ഇന്‍ഷുറന്‍സ് കമ്പനി ആദ്യഘട്ടത്തില്‍ മൂന്നാം കക്ഷിക്ക് പണം നല്‍കണമെന്നും തുടര്‍ന്ന് ഡ്രൈവറില്‍ നിന്നും ഉടമയില്‍ നിന്നും പണം തിരികെ വാങ്ങണമെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.

2013ല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാം പ്രതി ഗിരിവാസന്‍ ഓടിച്ച കാറിടിച്ചാണ് ഹര്‍ജിക്കാരന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴ് ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും ആറ് മാസം വിശ്രമിക്കേണ്ടി വന്നു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹര്‍ജിക്കാരന്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവിട്ട നഷ്ടപരിഹാരത്തുകക്ക് പുറമെ 39,000 രൂപ കൂടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഈ തുക വര്‍ഷംതോറും ഏഴു ശതമാനം പലിശ നിരക്കില്‍ ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു മാസത്തിനകം നിക്ഷേപിക്കാനും കോടതി ഉത്തരവിട്ടു

അതേസമയം, കാര്‍ ഡ്രൈവര്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ മദ്യപിച്ചാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇത് ഡ്രൈവറോ ഉടമയോ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനാല്‍ ഇന്‍ഷുറന്‍സ് ചെയ്തയാള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ലെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്.