കരകയറി; ഓഹരി വിപണിയില്‍ മുന്നേറി അദാനി എന്റര്‍പ്രൈസസ്‌

മുംബൈ: തുടര്‍ ഓഹരി വില്‍പനയിലൂടെ 20000 കോടി രൂപ സമാഹരിച്ച് അദാനി എന്റര്‍പ്രൈസസ്. ഓഹരി വിപണിയില്‍ ഹിന്റന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ച് കയറുന്നതിന്റെ സൂചനകളും ഇതിലൂടെ വ്യക്തമാവുന്നു.

ബ്ലൂംബര്‍ഗിന്റെ അഗോള അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ആദ്യ പത്തില്‍ നിന്ന് പുറത്തായിരുന്നു. കനത്ത പ്രതിസന്ധി തുടരവേ ഇന്ന് വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറെ പ്രതീക്ഷയോടെയാണ് മുന്നേറിയത്. അദാനിയുടെ പത്തില്‍ അഞ്ച് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഓഹരികള്‍ തകര്‍ന്നടിഞ്ഞ മൂന്ന് ദിവസത്തിനപ്പുറം ഇന്നലെ വരെ വന്‍ തകര്‍ച്ച നേരിട്ട അദാനി ട്രാന്‍സ്മിഷന്‍ കൂടി ഇന്ന് ലാഭത്തില്‍ മുന്നോട്ട് പോവുകയാണ്.

അതേസമയം, ഓഹരി മൂല്യം കുറഞ്ഞതിനാല്‍ ഏതാണ്ട് 40 ശതമാനത്തോളം ഇടിവാണ് അദാനിയുടെ സമ്പത്തില്‍ ഉണ്ടായത്. എന്നാല്‍, അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് കമ്പനി 3200 കോടിയോളം രൂപ അദാനി എന്റെര്‍പ്രൈസസില്‍ നിക്ഷേപിക്കുമെന്ന് ഇന്ന് നടത്തിയ പ്രഖ്യാപനം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഓഹരി വിപണിയിലെ തുടര്‍ തിരിച്ചടി അദാനിയുടെ ആസ്തിയില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ബ്ലൂം ബെര്‍ഗ് ബില്യണേഴ്‌സ് ഇന്റെക്‌സില്‍ അദാനി ഗ്രൂപ്പ് 11ാം സ്ഥാനത്താണ് ഇപ്പോള്‍ അദാനിയുടെ സ്ഥാനം.