സംസ്ഥാനത്തെ ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളം ഉണ്ടാക്കിയ മുന്‍കൈ പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏതാണ്ട് എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്ന സംസ്ഥാനമാണ് കേരളം. പഠനപാതയിലെ കൊഴിഞ്ഞു പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെ. കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം രാജ്യത്തിനാകെ തന്നെ മാതൃകയാണ്. പല സ്‌കൂളുകളിലും പ്രഭാത ഭക്ഷണവും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. രോഗപ്രതിരോധത്തിനായി കുട്ടികള്‍ക്ക് കൃത്യമായി വാക്‌സിന്‍ നല്‍കുന്നതിനും പോഷകാഹാരം ലഭ്യമാക്കുന്നതിനും നമ്മുടെ സംവിധാനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കുട്ടികള്‍ക്കുള്ള എല്ലാ സൗകര്യവും ഒരുക്കി നല്‍കാന്‍ സമൂഹം മുന്നോട്ട് വരുമ്പോള്‍ മാത്രമേ ബാലാവകാശ സംരക്ഷണം അതിന്റെ പൂര്‍ണതയില്‍ എത്തൂ. കളിചിരിയും കൂട്ടുകൂടലുമൊക്കെ കുട്ടികളുടെ സഹജ സ്വഭാവം ആണ്. അത് പ്രോത്സാഹിപ്പിക്കപ്പെടണം. ഒപ്പം തന്നെ മികച്ച ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കുട്ടികള്‍ക്ക് അര്‍ഹതയുണ്ട്’- മന്ത്രി വ്യക്തമാക്കി.