ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്ത്യയുടെ ബജറ്റിലേക്ക് കണ്ണും നട്ട് ലോകം: പ്രധാനമന്ത്രി

ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഇന്നത്തെ പ്രസംഗം രാഷ്ട്രപതിയുടെ ആദ്യ പാര്‍ലമെന്റ് പ്രസംഗമാണ്. ഗോത്രസമൂഹത്തിന് ഇത് അഭിമാന ദിവസമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഉജ്വലഇടമാകും ഇന്ത്യയുടെ ബജറ്റ്’- പ്രധാനമന്ത്രി വ്യക്തമാക്കി.

നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കും. ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലും ബിബിസി ഡോക്യുമെന്ററി വിവാദവും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി വിഷയം ആദ്യ ദിവസം തന്നെ ഉന്നയിക്കാനാണ് ഡിഎംകെയുടെയും തീരുമാനം.

അതേസമയം, ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐഎം അറിയിച്ചു. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.