സാമ്പത്തിക തകർച്ച: സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. ശ്രീലങ്കയുടേയും പാകിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സർക്കാരിന്റെ കൈമുതൽ. കേരളത്തെ പിണറായി സർക്കാർ സമ്പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാർഗമില്ല. കേരളത്തിന്റെ താത്പര്യമല്ല മറിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയൻ കെവി തോമസിനെ ഡൽഹിയിൽ നിയമിക്കുന്നത്. പൊതുകടം നാല് ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോൾ അനാവശ്യമായ ധൂർത്തിലൂടെ തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബി. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. സർക്കാരിന്റെ മൗനാനുവാദത്തോടെ ഒരു ഭാഗത്ത് നികുതിവെട്ടിപ്പുകൾ കേരളത്തിൽ പതിവായിരിക്കുകയാണ്. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കാൻ ഇടപെടുന്നില്ല. കേരളീയർ പട്ടിണിയിലാവാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. റവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചതും മോദി സർക്കാരിന്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മോദി സർക്കാർ കേരളത്തിന് നൽകിയത്. കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രം പ്രതിപക്ഷ സർക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.