സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് ഒന്‍പത് പൈസ വര്‍ധിക്കും

തിരുവനന്തപുരം: പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതില്‍ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് ഒന്‍പത് പൈസ കൂട്ടുമെന്ന് റിപ്പോര്‍ട്ട്. സര്‍ചാര്‍ജ്ജായാണ് നിരക്ക് വര്‍ദ്ധന.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വൈദ്യുതി കമ്മി പരിഹരിക്കാന്‍ പുറമെ നിന്ന് അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നുവെന്നാണ് കെ.എസ്.ഇ.ബി.യുടെ വിശദീകരണം. ഇതില്‍ 87.07കോടി രൂപ നഷ്ടമുണ്ടായത് പരിഹരിക്കാനാണ് യൂണിറ്റിന് 14പൈസ സര്‍ചാര്‍ജ്ജ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.

അതേസമയം, മാസം 150 യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് ദ്വൈമാസ ബില്ലില്‍ 30രൂപ വര്‍ധിക്കും. 500 യൂണിറ്റ് വരെയുള്ളവര്‍ക്ക് 99 രൂപ അധികം നല്‍കേണ്ടി വരും. എന്നാല്‍, മാസം 40യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന, ആയിരം വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കളെ സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.