പരീക്ഷകളില്‍ വിജയിക്കാന്‍ കുട്ടികള്‍ ഡിജിറ്റല്‍ ഉപവാസം ശീലമാക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പരീക്ഷകളില്‍ വിജയിക്കാന്‍ പഠനദിനങ്ങളില്‍ ഡിജിറ്റല്‍ ഉപവാസം അത്യാവശ്യമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പരീക്ഷാ പേ ചര്‍ച്ച’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകളേക്കാള്‍ മിടുക്കരാണ് വിദ്യാര്‍ത്ഥികള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഡിജിറ്റല്‍ ഉപവാസം കുട്ടികള്‍ ശീലമാക്കണം. അങ്ങിനെ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ കംപ്യൂട്ടര്‍-മൊബൈല്‍ സ്‌ക്രീന്‍ അടിമത്തം കുറയ്ക്കുന്നതോടെ കുടുംബവുമായി ബന്ധം പുനസ്ഥാപിക്കാന്‍ സഹായകരമാകും. അതുപോലെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു നോ ടെക്‌നോളജി ഏരിയയും കുട്ടികള്‍ ജിവിതത്തില്‍ കണ്ടെത്തേണ്ടതുണ്ട്. കുട്ടികളില്‍ നിന്നും അച്ഛനമ്മമാര്‍ തിരിച്ചു പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്, പക്ഷെ അത് സമൂഹത്തിലെ പദവികള്‍ നിലനിര്‍ത്തുന്നതിന് മാത്രം ആകുന്നത് ഹാനികരമാണ്. പരീക്ഷയുടെ ദിവസങ്ങളില്‍ ഉത്ക്കണ്ഠകളില്‍ നിന്നും മുക്തരായി ആഹ്‌ളാദത്തോടെ ഇരിക്കണം. അങ്ങിനെയെങ്കില്‍ മാത്രമാണ് പരീക്ഷകളില്‍ മികച്ച കഴിവ് പുറത്തെടുക്കാന്‍ സാധിക്കൂ. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സമയം മാനേജ് മെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ക്ക് ആദ്യം സമയം നല്‍കണം. ഇഷ്ടമുള്ള വിഷയങ്ങള്‍ക്ക് ഒടുവില്‍ സമയം നല്‍കാനും പ്രധാനമന്ത്രി പറഞ്ഞു. അമ്മയുടെ മാനേജ്‌മെന്റ് കഴിവുകള്‍ ശ്രദ്ധിക്കണം.എത്ര ഭാരമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നാലും അമ്മ അത് സന്തോഷത്തോടെ ചെയ്യുന്നു. അമ്മയെ നിരീക്ഷിച്ചാല്‍ എങ്ങിനെയാണ് സമയത്തെ മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കുക എന്നത് മനസ്സിലാകും. പരീക്ഷ പേ ചര്‍ച്ച എന്റെ പരീക്ഷയാണ്. കോടികളാണ് ഈ പരീക്ഷയില്‍ പങ്കെടുക്കുന്നത്’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഈ വര്‍ഷം 38.8 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. കോടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴിയും ടിവിയിലും പരിപാടി വീക്ഷിക്കുകയും ചെയ്തു.