രാജ്യസ്നേഹികള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവാത്തതിന്റെ തെളിവാണ് അനില്‍ ആന്റണിയുടെ രാജി: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യസ്നേഹികള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അനില്‍ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കെ. സുരേന്ദ്രന്റെ വാക്കുകള്‍

‘രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിര്‍ത്തതാണ് അനില്‍ ആന്റണി കോണ്‍ഗ്രസിന് അനഭിമതനാവാന്‍ കാരണം. കോണ്‍ഗ്രസ് താത്ക്കാലിക ലാഭത്തിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. വിദേശശക്തികള്‍ ഇന്ത്യയില്‍ വന്ന് തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്തി രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ എടുത്ത വികലമായ ഡോക്യുമെന്ററിയെ എതിര്‍ക്കേണ്ടതിന് പകരം അത് സംസ്ഥാനം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസും അധപതിച്ചു കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജോലിയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമായി. രാജ്യത്തെ തകര്‍ക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിന് കേരളത്തിലെ കോണ്‍ഗ്രസ് കൈകൊടുത്തിരിക്കുകയാണ്. തീവ്രവാദികളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള അപകടകരമായ ഈ നീക്കത്തിന് കോണ്‍ഗ്രസുകാര്‍ തന്നെ മറുപടി കൊടുക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദേശവിരുദ്ധ സമീപനത്തിന് ലഭിച്ച തിരിച്ചടിയാണ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറുടെ രാജി. കേരളത്തില്‍ ദേശവിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യുകയാണ്. അനധികൃതമായി നടക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുകയും അതിനെതിരെ രാജ്യസ്നേഹികള്‍ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമാണ് പെലീസ് ശ്രമിക്കുന്നത്. മതസ്പര്‍ധയുണ്ടാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കി ഭരണവിരുദ്ധ വികാരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.’