ജഡ്ജിമാരുടെ പേരില്‍ കോഴ; അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിനെതിരെ വിജിലന്‍സിന്റെ കണ്ടെത്തല്‍

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്.

മൂന്ന് ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരിലാണ് അഡ്വ. സൈബി ജോസ് കക്ഷികളില്‍ നിന്നും വലിയ തുകകള്‍ ഈടാക്കിയത്. ഒരു ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അമ്പത് ലക്ഷം രൂപയും മറ്റ് രണ്ട് ജഡ്ജിമാര്‍ക്ക് നല്‍കാനായി 22 ലക്ഷം രൂപയും വാങ്ങിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ആകെ 72 ലക്ഷം രൂപയാണ് ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ പണം വാങ്ങിയിരിക്കുന്നത്.

അതേസമയം, ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന വ്യാജേന ഹൈക്കോടതിയിലെ അഭിഭാഷകന്‍ പണം പിരിക്കുന്നതായി മറ്റൊരു അഭിഭാഷകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ച ഒരു ഹൈക്കോടതിയിലെ ജഡ്ജി തന്നെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രി സംഭവം ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.