കോഴിക്കോട്: കേരളാ പോലീസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന്റെ പേരിൽ നിരപരാധികളായ രാഷ്ട്രീയ പ്രവർത്തകരെ വേട്ടയാടാനുള്ള പോലീസിന്റെ നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദികളെ നേരിടാൻ നിയമപരമായ ഏതു വഴിയും സർക്കാരിനു സ്വീകരിക്കാം എന്നാൽ മുസ്ലിം പേരുകാർ ആയതു കൊണ്ടു മാത്രം മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ സ്വഭാവികമാണ്. പക്ഷെ അതിന്റെ പേരിൽ തീവ്രവാദ നിലപാടില്ലാത്തവർക്കെതിരായ നടപടി ശരിയല്ല. പിഎഫ്ഐ നേതാക്കൾക്ക് പകരം ലീഗ് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതി ശരിയല്ല. മുസ്ലിം ലീഗ് തീവ്രവാദത്തെ എന്നും എതിർക്കുന്ന സംഘടനയാണ്. പോപ്പുലർ ഫ്രണ്ടിനെതിരായ സർക്കാരിന്റെ നിയമ നടപടികൾ അംഗീകരിക്കുന്നു. മലപ്പുറത്ത് 2 ലീഗ് ജനപ്രതിനിധികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് നീക്കം. ഇവരുടെ പേര് എങ്ങനെയാണ് പട്ടികയിൽ ഉൾപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

