മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ റെക്കോര്‍ഡുമായി ഇന്ത്യ; റിപ്പോര്‍ട്ട്‌

ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത്തില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്ലയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച വേഗമാണ് ഡിസംബറില്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് മറ്റൊരു വലിയ നേട്ടം. ഇത് ആദ്യമായാണ് ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്

2022 മേയ് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 75.18 എംബിപിഎസും അപ്ലോഡ് 32.52 എംബിപിഎസുമാണ്. ഡിസംബറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ ഖത്തര്‍ ആണ് ഒന്നാമത്. മുന്‍ റാങ്കിങ്ങിലും ഖത്തര്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 169.51 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 25.47 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗണ്‍ലോഡിങ് വേഗം 36.74 എംബിപിഎസും അപ്ലോഡിങ് വേഗം 9.66 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 15 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 6-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 4-ാം സ്ഥാനത്തായിരുന്നു.

അതേസമയം, യുഎഇയിലെ ഇന്റര്‍നെറ്റ് വേഗം 153.09 എംബിപിഎസ് ആണ്. നോര്‍വെ (128.14 എംബിപിഎസ്), ദക്ഷിണ കൊറിയ (122.55 എംബിപിഎസ്), ഡെന്‍മാര്‍ക്ക് (119.55 എംബിപിഎസ്), ചൈന (112.22 എംബിപിഎസ്), നെതര്‍ലാന്‍ഡ്‌സ് (112.15 എംബിപിഎസ്), കുവൈത്ത് (109.74 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കന്‍ഡില്‍ 5.18 എംബിപിഎസ് ആണ് ഇവിടെ ശരാശരി ഇന്റര്‍നെറ്റ് വേഗം.