‘അടൂര്‍ ഇതിഹാസ തുല്യന്‍, മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തി’; പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്‌കാര വേദിയിലാണ് മുഖ്യമന്ത്രി അടൂര്‍ ഗോപാലകൃഷ്ണനെ വാനോളം പ്രശംസിച്ചത്. മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണ് അടൂര്‍. ഇതിഹാസ തുല്യനാണ് അദ്ദേഹം’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ സിനിമാ സങ്കല്‍പത്തിന് നിലനില്‍പ് നേടിക്കൊടുക്കുകയാണ് അടൂര്‍ ചെയ്തത്. അന്തര്‍ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍. ഈ പുരസ്‌കാരം അടൂരിന്റെ കയ്യില്‍ എത്തി ചേര്‍ന്നതില്‍ അതീവ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പുരസ്‌കാര ദാന പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ദേശാഭിമാനി പുരസ്‌കാരം.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും രൂക്ഷമായി അധിക്ഷേപിച്ചും ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിച്ചുമുള്ള ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രശംസയുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.